Tuesday, December 28, 2010

ശരീഅ-50 ബോംബെ സ്റ്റോക് മാര്‍ക്കറ്റ് ഇന്‍ഡെക്സ്

ഇസ്ലാമിക ആശയങ്ങള്‍ക്ക് വിരുദ്ധമായ ബിസിനസ്സില്‍ ഏര്‍പ്പെടുന്നതും, മൂലധനത്തിന് കൂടുതലായും കടത്തിനെ ആശ്രയിക്കുന്നതുമായ കമ്പനികളെ ഒഴിവാക്കി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് പുതുതായി തുടങ്ങിയ, 50 കമ്പനികള്‍ ഉള്‍പ്പെടുന്ന, ഇന്‍ഡെക്സാണ് ശരീഅ-50 എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന BSE TASIS Sharia 50. ഇതനുസരിച്ച് മദ്യം, പുകയില, യുദ്ധോപകരണങ്ങള്‍, പലിശ, അശ്ലീല വിനോദങ്ങള്‍ തുടങ്ങിയ ബിസിനസ്സില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്ക് ഇതില്‍ സ്ഥാനമുണ്ടാകില്ല. ശരീയ നിയമങ്ങള്‍ അനുസരിക്കുന്ന മുസ്ലികള്‍ക്ക് മാത്രമല്ല, ഇത്തരം ബിസിനസ്സുകളില്‍ നിന്ന് വരുമാനമുണ്ടാക്കുന്ന കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കാത്ത ഏതൊരാള്‍ക്കും, നിക്ഷേപ യോഗ്യമായ കമ്പനികളെ തെരഞ്ഞെടുക്കുമ്പോള്‍ ഈ ഇന്‍ഡക്സ് ഉപയോഗപ്പെടുത്താവുന്നതാണ്. Taqwaa Advisory and Shariah Investment Solutions (TASIS)  എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് ബി.എസ്.ഇ ഈ ഇന്‍ഡെക്സ് ഇറക്കിയിരിക്കുന്നത്. ഇതനുസരിച്ച്  ഇന്‍ഡക്സില്‍ പെടുന്ന കമ്പനികള്‍ ശരീഅ വ്യവസ്ഥകള്‍ നിലനിര്‍ത്തുന്നു എന്ന് ഈ സ്ഥാപനം ഉറപ്പ് വരുത്തും.

ഈ ഇന്‍ഡക്സില്‍ പെടുന്ന 50 കമ്പനികള്‍ ഇവയാണ്.
ABB LTD
ACC LTD
ALSTOM PROJECT
AMBUJA CEMENT
AREVA T&D INDIA LTD.
ASHOK LEYLAND
ASIAN PAINTS
BAJAJ AUTO
BEML LTD
BHARTI ARTL
BHEL
CASTROL INDIA
CIPLA LTD
COLGATE PALMOLIVE
CROMPTON GREVES
CUMMINS INDIA
DABUR INDIA
DR.REDDY'S LAB
EXIDE INDUSTRIES
GAIL INDIA
GLAXOSMI CONS
GODREJ CONS
GRASIM INDUSTRIES
HEROHONDA MOTORS
HINDUSTAN UNILIVER
HINDUSTAN COPPER
HINDALCO INDUSTRIES
LANCO INFRA
LUPIN LTD
M.R.F LTD
MAHINDRA & MAHINDRA
MANGALORE REFINERIES
MARUTI SUZUKI
MCLEOD RUSSELഅ
NESTLE LTD
ONGC
OPTO CIRCUIT
PTC INDIA
RELIANCE
SIEMENS LTD
STERLING INTERNATIONAL ENTERPRISES
TATA GLOBAL BEVERAGES
TCS LTD
TECH MAHINDRA
THERMAX LMTD
TITAN INDUSTRIESക്
VOLTAS LTD
WIPRO LTD

ഈ ഇന്‍ഡക്സും, ഇതിലെ കമ്പനികളുടെ ഏറ്റവും പുതിയ വില നിലവാരവും ഇവിടെ കാണാം
ഈ ഇന്‍ഡെക്സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്:  BSE TASIS Shariah 50 Index Factsheet.pdf

Tuesday, December 21, 2010

യു.എ.ഇ നാഷണല്‍ ബോണ്ട്സ് ലാഭവിഹിതത്തില്‍ മാറ്റം വരുത്തുന്നു

യു.എ.ഇ. നാഷണല്‍ ബോണ്ട്സ് ലാഭ വിഹിതം നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തുന്നു. നിക്ഷെപ കാലയളവ് അനുസരിച്ച് ഇനി ലാഭവിഹിത നിരക്കില്‍ വിത്യാസമുണ്ടാകും. ഇതനുസരിച്ച് കുറച്ച് കാലത്തെക്ക് മാത്രം നിക്ഷേപിക്കുന്നവര്‍ക്ക്, വാര്‍ഷിക ലാഭവിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനം മാത്രമേ ലഭിക്കുകയുള്ളൂ. അതായത് സ്ഥിര നിക്ഷേപത്തിന്‍ മേല്‍ (Fixed deposit) ലഭിക്കുന്ന പലിശ/ലാഭവിഹിതം 3 മാസം, 6 മാസം, 1 വര്‍ഷം എന്നിങ്ങനെ വിവിധ കാലയളവിലേക്ക് വ്യത്യസ്ത നിരക്കുള്ളത് പോലെയായിരിക്കും ഇനി മുതല്‍ നാഷണല്‍ ബോണ്ട്സിലെ ലാഭ വിഹിതവും. പുതുക്കിയ രീതി 2011 മുതലുള്ള ലാഭത്തിനായിരിക്കും ബാധകമാകുക. ഇപ്പോഴത്തെ രീതിയനുസരിച്ച കാലയളവ് വ്യത്യാസമില്ലാതെ വാര്‍ഷിക നിരക്കനുസരിച്ച് തന്നെ നിക്ഷേപിച്ച കാലയളവിന് ലാഭ വിഹിതം കിട്ടുമായിരുന്നു.

3 മാസത്തില്‍ താഴെ (Tier 1) വാര്‍ഷിക നിരക്കിന്റെ 40%, 6 മാസത്തില്‍ താഴെ (Tier 2) വാര്‍ഷിക നിരക്കിന്റെ 60%, 1 വര്‍ഷത്തില്‍ താഴെ (Tier 3) വാര്‍ഷിക നിരക്കിന്റെ 80%, ഒരു വര്‍ഷം (Tier 4) തികച്ചും പൂര്‍ത്തിയാക്കുന്നവര്‍ക്ക് പൂര്‍ണ്ണമായും എന്നിങ്ങനെയാണ് പുതുക്കിയ ലാഭവിഹിത വിതരണം ഉണ്ടാകുക.

മിനിമം ഒരു മാസത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും പിന്‍-വലിക്കാം എന്ന സൌകര്യം തുടര്‍ന്നും ഉണ്ടാകും. ലാഭവിഹിതത്തില്‍ കുറവുണ്ടാകും എന്ന് മാത്രം. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ഥിര നിക്ഷേപത്തിനോളം തന്നെ ലാഭ വിഹിതവും, ഒരു സേവിങ്സ് അക്കൌണ്ടിന്റെ പിന്-വലിക്കുവാനുള്ള സൌകര്യവും തന്നിരുന്നു എന്നത് നാഷണല്‍ ബോണ്ട്സിന്റെ അത്യാകര്‍ഷണമായിരുന്നു. പുതുക്കിയ രീതിയനുസരിച്ച്, ഒരു  വര്‍ഷത്തില്‍ താഴെ നിക്ഷേപിക്കുന്നവര്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ ആദായം ലഭിച്ചില്ലെങ്കിലും, സേവിങ്സ് അക്കൌണ്ടില്‍ നിക്ഷെപിക്കുന്നതിനേക്കാളും ആദായകരവും സൌകര്യപ്രദവും ആയിരിക്കും എന്നതില്‍ സംശയമില്ല.

വര്‍ഷത്തിന്റെ ഇടയ്ക്ക് നിക്ഷേപിക്കുന്നവര്‍ക്ക് വര്‍ഷാവസാനം Tier 4 ന്റെ നിരക്കില്‍ (അതായത് പൂര്‍ണ്ണ വാര്‍ഷിക നിരക്ക്) തന്നെ ലാഭ വിഹിതം നല്‍കുന്നതായിരിക്കും. പക്ഷെ ലാഭവിഹിതം ലഭിച്ച ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍ മുമ്പ് (അതായത് നിക്ഷേപിച്ച തീയതി മുതല്‍ ഒരു വര്‍ഷം) പിന്‍-വലിക്കുകയാണെങ്കില്‍, അധികം നല്‍കിയ ലാഭവിഹിതം ബോണ്ട്സില്‍ നിന്ന് കുറക്കുന്നതായിരിക്കും.

നാഷണല്‍ ബോണ്ട്സില്‍ മിനിമം 100 രൂപമുതല്‍ എത്രയും നിക്ഷേപിക്കാം. ഒരു മാസത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും പിന്‍-വലിക്കാം. ലാഭവിഹിതം വര്‍ഷാവസാനം മാത്രമേ ലഭിക്കുകയുള്ളൂ. ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. ആഴ്ചതോറും നറുക്കെടുപ്പില്‍ വിജയികളാകുന്ന 5,135 പേര്‍ക്ക് 100 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെയും മാസത്തില്‍ ഒരാള്‍ക്ക് 1 മില്ല്യന്‍ ദിര്‍ഹവും സമ്മാനമായി ലഭിക്കുന്നു. കൂടാതെ ബോണ്ടില്‍ നിക്ഷെപിക്കുന്നവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് (Islamic Insurance - Takaful) പരിരക്ഷയും ലഭിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍:
http://www.nationalbonds.ae/$Common/images/FAQE.pdf

http://www.nationalbonds.ae/$Common/images/profitE.pdf

http://www.nationalbonds.ae/MediaCenter/NewsDetails_en_gb.aspx?newsid=226_en_gb

Tuesday, October 26, 2010

പുസ്തകങ്ങള്‍ വായിക്കാന്‍ ...

വര്‍ത്തമാന പത്രങ്ങളും വാര്‍ത്താധിഷ്ടിത പ്രസിദ്ധീകരണങ്ങളും മാത്രം വായിക്കാറുള്ള ഞാന്‍ നല്ല പുസ്തകങ്ങള്‍ വായിച്ചുതുടങ്ങണം എന്ന ആഗ്രഹത്തോടെയാണ് ദുബൈ പബ്ലിക് ലൈബ്രറിയില്‍ ഒരു മെംബര്‍ഷിപ്പ് എടുക്കുവാന്‍ തീരുമാനിച്ചത്. മാസങ്ങള്‍ രണ്ട് കഴിഞ്ഞെങ്കിലും ഞാന്‍ പുസ്തകം മാത്രം വായിച്ചില്ല. എങ്കിലും അന്ന് ഫാമിലി മെംബറ്ഷിപ്പ് എടുക്കുവാന്‍ തോന്നിയത് ഏതായാലും നന്നായി - ഞാന്‍ വായന തുടങ്ങിയില്ലെങ്കിലും  കുട്ടികള്‍ വായന ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു, എന്തിന് പുസ്തക കൈ കൊണ്ട് തൊടാത്ത റുബീന ഇപ്പോള്‍ വായിച്ചു തുടങ്ങിയിരിക്കുന്നു. ഏതായാലും മെംബര്‍ഷിപ്പ് വേസ്റ്റായില്ല. അവരെ മൂന്നാഴ്ചയിലൊരിക്കല്‍ അവിടെ കൊണ്ട്പോകണമെന്ന് മാത്രം.

കഴിഞ്ഞാഴ്ച പോയപ്പോള്‍ റുബീനയും കുട്ടികളും പുസ്തകം സെലക്സ്റ്റ് ചെയ്യുന്ന സമയം ഞാന്‍ അവിടെ കണ്ട ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷന്‍ വായിച്ച് ഇരുന്നു. പത്രങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും നാട്ടിലെ എഡിഷന്‍ വായിക്കുന്നത് ഒരു പ്രത്യേക സുഖമാണ്. അതിലെ പരസ്യങ്ങളും ഫീച്ചറുകളും നാട്ടിലെ മാറുന്ന ജീവിത രീതികളിലേക്കും പുതിയ ഡെവലപ്പ്മെന്റ്സുകളിലേക്കും വെളിച്ചം വീശുന്നു. ശരിക്കും പരസ്യങ്ങളും വാര്‍ത്തകളെ പോലെ തന്നെ വിവരങ്ങള്‍ നല്‍കുന്നതില്‍ പ്രധാനമാണെന്നാണ് എന്റെ വിശ്വാസം. ഇന്റലിന്റെ ഏറ്റവും പുതിയ പ്രോസസറുള്ള ബ്രാന്റന്റ് കമ്പ്യൂട്ടറുകളുടെ ഒത്തിരി പരസ്യങ്ങള്‍ കണ്ടു. വില ഇവിടെത്തേതിനേക്കാളും കൂടുതലാണ്. റിയല് എസ്റ്റേറ്റ് ഫീച്ചറുകളും പുള്‍ഔട്ടുകളും പരസ്യങ്ങളുമൊക്കെ കണ്ടപ്പോള്‍ രണ്ട് വര്‍ഷം മുമ്പത്തെ ദുബൈ ഓര്‍മ്മ വന്നു.

ഇക്കഴിഞ്ഞ വാരന്ത്യത്തില്‍ കുട്ടികള്‍ കുറച്ച് വരയുടെയും ക്രാഫ്റ്റ്സിന്റേയും ഒക്കെ പുസ്തകങ്ങള്‍ കൂട്ടത്തില്‍ എടുത്തു.  തിരിച്ച് വന്ന ഉടനെ വളരെ ആവേശമായിരുന്നു. പുസ്തകത്തില്‍ നിന്ന് കിട്ടിയ ഇന്‍സ്പിരേഷനില്‍ എന്തൊക്കെയോ വരച്ചും എന്തൊക്കെയോ ഉണ്ടാക്കിയും ഓരോ ആളും മത്സരിച്ച് കൊണ്ട് വന്ന് കാണിക്കുന്നുണ്ടായിരുന്നു.



ദുബായ് മുനിസിപ്പാലിറ്റിയുടെ പബ്ലിക്ക് ലൈബ്രറിയുടെ ഒരു ശാഖയില്‍ പോയി അംഗത്വം എടുത്താല്‍ ഏത് ശാഖയിലും പോയി പുസ്തകങ്ങള്‍ എടുക്കാം. അഞ്ച് വര്‍ഷത്തേക്ക് 50 ദിര്‍ഹമാണ് ചാര്‍ജ്. ദുബായില്‍ ഇത്രയും കുറഞ്ഞ ചാര്‍ജിന് വേറെ എന്തെങ്കിലും ലഭ്യമാണോ എന്നത് സംശയമാണ്. ഫാമിലി മെമ്പര്‍ഷിപ്പ് ആണെങ്കില്‍ 200 ദിര്‍ഹമും വ്യക്തിഗത അംഗത്വമാണെങ്കില്‍ 150 ദിര്‍ഹമും തിരിച്ച് കിട്ടാവുന്ന ഡെപ്പോസിറ്റ് വെക്കണം. ഫാമിലി മെമ്പര്‍ഷിപ്പില്‍ ഒറ്റ തവണ 20 പുസ്തകങ്ങള്‍ വരെ എടുക്കാം. മൂന്നാഴചക്കുള്ളില്‍ തിരിച്ക് നല്‍കുകയോ പുതുക്കി എടുക്കുകയോ വേണം.

ദുബൈ പബ്ലിക് ലൈബ്രറിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ :
www.dubaipubliclibrary.ae



Thursday, April 15, 2010

കടമില്ലാതെ... കടക്കെണിയില്‍ പെടാതെ...

വന്‍ സാമ്പത്തിക ബാധ്യത വരുന്ന ആവശ്യങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് പല ഘട്ടങ്ങളിലായി കടന്നു വരും. ഒരു ശരാശരി ആളുടെ ജീവിത ചക്രം പഠനം കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കുന്നതോടെ തുടങ്ങുന്നു എന്നു പറയാം. ഒരു ബിരുദധാരിയാണെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ വര്‍ഷത്തെ ജോലി പരിചയത്തിന് ശേഷം ഒരു എം.ബി.എ അല്ലെങ്കില്‍ എന്തെങ്കിലും പ്രൊഫഷണല്‍ കോഴ്സ് ചെയ്യുക എന്നത് മിക്കവരുടേയും ആഗ്രഹം ആയിരിക്കും. പിന്നെ നാലോ അഞ്ചോ വര്‍ഷത്തിന് ശേഷം കല്ല്യാണം, പിന്നെ കുറച്ച് കഴിഞ്ഞ് സ്വന്താമായി ഒരു വീട്, കാറ്, പിന്നെ കുട്ടികളുടെ ഉപരിപഠനം, പിന്നെ റിട്ടയര്‍മെന്റ് ജീവിതം. ഇവയൊക്കെ ന്യായമായി പ്രവചിക്കാവുന്നതാണ് - ഇതിനൊക്കെ ഏകദേശം എത്ര തുക വേണ്ടിവരുമെന്നതും.

ഇത്തരം ആവശ്യങ്ങള്‍ ഉണ്ടാകുമെന്നും അതിന് ഒരു തുക വേണ്ടിവരുമെന്നും മുന്‍ കൂട്ടി കാണാമായിരുന്നിട്ടും നമ്മള്‍ എന്താണ് ചെയ്യുന്നത്? ഒരു മുന്‍ കരുതലുമില്ലാതെ കിട്ടുന്നത് ചിലവഴിച്ച് സായൂജ്യമടയുന്നു. അവസാനം ആവശ്യം വന്ന് ചേരുമ്പോള്‍ പലിശയ്ക്ക് കടം വാങ്ങാന്‍ പരക്കം പായുന്നു, പിന്നീട് അത് തിരിച്ചടക്കാന്‍ നട്ടം തിരിയുന്നു. സന്തോഷകരമായി മാറേണ്ട ഇത്തരം കാര്യങ്ങള്‍ പിന്നീട് എല്ലാ കഷ്ടപ്പാടുകളുടേയും ഹേതുവായി മാറുന്നു. എന്നാല്‍ അല്പം പ്ളാനിങ്ങും കരുതലും ഉണ്ടായാല്‍ കടം വാങ്ങാതെ, മാനസിക നില തെറ്റാതെ ഈ ആവശ്യങ്ങളൊക്കെ നിറവേറ്റാന്‍ കഴിയും.

സമ്പാദ്യത്തെ കുറിച്ചും, ആദ്യം ഒരു എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കുന്നതിനെ കുറിച്ചും ഇതിന്‍ മുമ്പ് പ്രതിപാദിച്ചു. തീര്‍ച്ചയായും ജീവിതം നാം പ്ളാന്‍ ചെയ്ത് വെച്ചത് പോലെ മുന്നോട്ട് പോകണമെന്നില്ല. അങ്ങിനെ അപ്രതീക്ഷിതമായി വരുന്ന ആവശ്യങ്ങള്‍ക്കാണ് സാമ്പാദ്യത്തില്‍ നിന്ന് ആദ്യം ഒരു തുക എമര്‍ജന്‍സി ഫണ്ടായി സ്വരൂപിക്കുന്ന കാര്യം പറഞ്ഞത്. പിന്നീട് മുകളില്‍ വിവരിച്ച നമ്മുടെ സ്വപ്ന സാക്ഷാത്കാരത്തിനായി നമ്മുടെ സമ്പാദ്യം ന്യായമായ ആദായം തരുന്ന മേഖലകളില്‍ നിക്ഷേപിക്കണം. അതിന് പണം ഏകദേശം എത്ര വറ്ഷങ്ങള്‍ കഴിഞ്ഞാണ് വേണ്ടി വരിക എന്ന് ആദ്യം പരിഗണിക്കണം. രണ്ട് വര്‍ഷത്തില്‍ താഴെ ആണെങ്കില്‍ മദ്ധ്യകാല നിക്ഷേപവും അതില്‍ കൂടുതലാണെങ്കില്‍ ദീര്‍ഘകാല നിക്ഷേപവും ആണ് പരിഗണിക്കേണ്ടത്.

ഹ്രസ്വ-മദ്ധ്യകാല നിക്ഷേപങ്ങള്‍ക്ക് പരിഗണിക്കാവുന്നവയാണ് ബാങ്ക് സേവിങ്ങ്സ് അക്കൌണ്ട്, ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ്, ബോണ്ട്സ് തുടങ്ങിയവ. ദീര്‍ഘകാല നിക്ഷേപത്തിന്‍ യോജിച്ചതാണ് ഷെയര്‍സ് (ഓഹരി), റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവ. ദീര്‍ഘ കാലത്തേക്ക് കരുതലോടെ നിക്ഷെപിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 15% എങ്കിലും ഓഹരി നിക്ഷേപത്തിലൂടെ കിട്ടും. അല്പം കൂടുതല്‍ ശ്രദ്ധിച്ചാല്‍ അതിലും എത്രയോ മടങ്ങ് അധികം നേടാം.

10 വര്‍ഷം കഴിഞ്ഞ് 20 ലക്ഷത്തിന്റെ ഒരു വീട് എടുക്കുവാന്‍ 12% വാര്‍ഷിക ആദായം ലഭിക്കുന്ന വിധത്തില്‍ മാസംതോറും നിക്ഷേപിക്കേണ്ട തുക  9,400 ആണ്. 15% കിട്ടുമെങ്കില്‍ 8,000 മാസം തോറും നിക്ഷേപിച്ചാല്‍ മതിയാകും. 15 വര്‍ഷം കഴിഞ്ഞാണെങ്കില്‍ 3,520 മതിയാകും! അതാണ് നേരത്തെ നിക്ഷേപിച്ച് തുടങ്ങിയാലുള്ള ഗുണം. ഈ രീതിയില്‍ നിങ്ങളുടെ ഭാവിയില്‍ വരാവുന്ന ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഓരോന്നിന്റെയും പ്രതീക്ഷിക്കുന്ന സമയ പരിധി, തുക എന്നിവ നിശ്ചയിക്കുക. അങ്ങിനെ ഓരോ മാസവും എത്ര സമ്പാദിക്കണം, എവിടെ നിക്ഷേപിക്കണം എന്നിവ തിട്ടപ്പെടുത്താം.

ഇപ്പോള്‍ നിങ്ങളുടെ സ്വപ്ന ജീവിതം സുഖമമാക്കാന്‍ മാസത്തില്‍ എത്ര തുക നിക്ഷേപിക്കണം എന്ന് മനസ്സിലായല്ലോ? നിങ്ങളുടെ ഇപ്പോഴത്തെ വരുമാനം അത്രയും സമ്പാദിക്കാന്‍ അനുവദിക്കുന്നില്ലെങ്കിലോ? തികച്ചും ന്യായമായ ചോദ്യം. എങ്ങിനെയൊക്കെ അതിനെ ക്രമീകരിക്കാം? ഒന്നു നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള  മാര്‍ഗം തേടണം. മറ്റൊരു നല്ല ജോലി, അതിന്‍ വേണ്ടി വന്നാല്‍ എന്തെങ്കിലും കോഴ്സ് ചെയ്യുകയോ മറ്റെന്താണ് തടസ്സമെന്ന് മനസ്സിലാക്കി അത് പരിഹരിക്കാന്‍ പരിശ്രമിക്കുക്കയോ ചെയ്യുക. അല്ലെങ്കില്‍ ഇപ്പോഴത്തെ നിങ്ങളുടെ ചിലവ് കുറക്കുവാനുള്ള മാര്‍ഗങ്ങള്‍ അന്വെഷിക്കുക. അനാവശ്യ ചിലവുകളും ഒഴിവാക്കാന്‍ പറ്റുന്ന മറ്റു ചിലവുകളും ഒഴിവാക്കുക. കുറക്കാന്‍ പറ്റുന്നത് കുറക്കുക. അല്ലെങ്കില്‍ മറ്റൊരു മാര്‍ഗം നിങ്ങളുടെ സ്വപ്നങ്ങള്‍ കുറക്കുക്ക എന്നതാണ്. അതിന്‍ നിങ്ങള്‍ക്ക് പറ്റുമോ? മുപ്പത്തഞ്ചാം വയസ്സില്‍ വീടെടുക്കുക എന്നത് നാല്പതാം വയസ്സില്‍ എന്നാക്കി മാറ്റുക, ഇരുപത് ലക്ഷത്തിന്റെ എന്നത് 15 ലക്ഷത്തിന്റെ എന്നാക്കി മാറ്റുക.

ചുരുക്കി പറഞ്ഞാല്‍ കരുതലോടെ ജീവിച്ചാല്‍, കടക്കെണിയില്‍ പെടാതെ, സാമ്പത്തിക ബാധ്യതകള്‍ വരുത്തുന്ന മാനസിക സമ്മര്‍ദ്ദമില്ലാതെ നമുക്കും  നമ്മുടെ സ്വപ്നത്തിലെ ജീവിതം കെട്ടിപ്പടുക്കാം, യാധാര്‍ത്ഥ്യമാക്കാം.

വിഷു സ്മരണകള്‍

ഇന്ന് വിഷു. എല്ലാവര്ക്കും വിഷുദിനാശംസകള്‍.


കാലത്ത് വിഷുക്കണിയായി രമേശേട്ടനും ശാന്തേച്ച്ചിയും കൊണ്ട് വരുന്ന കാരയപ്പം,  പിന്നെ എന്റെ ഉമ്മ നല്‍കുന്ന വിഷുക്കൈനീട്ടം. ചെറുകുന്നു അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ ഒരാഴ്ച നീളുന്ന വിഷു വിളക്കുത്സവം. കളിപ്പാട്ടങ്ങളും കൌശലവസ്ത്തുക്കളും ഊഞ്ഞാലുകളും സര്‍ക്കസും മറ്റു വിനോദ പരിപാടികളുമായി ഉത്സവ ചന്ത. ഉത്സവത്തോടന്‍ബന്ധിച്ച് രണ്ട് ദിവസങ്ങളിലായി വൈകുന്നേരം ചെറുകുന്നു ദേശവാസികളുടെയും കണ്ണപുരം ദേശവാസികളുടെയും വര്‍ണക്കുടകളും വഹിച്ചുള്ള കാഴ്ച വരവ്, ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് രാത്രി കരിമരുന്ന് പ്രയോഗം - ഇതൊക്കെയാണ് മനസ്സിലേക്ക് ഓടിവരുന്ന വിഷു ഓര്‍മ്മകള്‍.

കുട്ടിക്കാലത്ത് ഒരാഴ്ച നീണ്ട് നില്ക്കുന്ന ഉത്സവത്തിന് ഒരു ദിവസം ശാന്തേച്ചി എന്നേയും പെങ്ങളേയും കൊണ്ട് പോകും. അവസാന ദിവസം ചന്തയില്‍ വില കുറച്ച് കിട്ടുമെന്നതിനാല്‍ അന്ന് അവിടെ നിന്ന് മണ്‍ ചട്ടിയും കലവും ഒക്കെ വാങ്ങാന്‍ ഉമ്മ ശന്തേച്ചിയെ പറഞ്ഞേല്പിക്കും. കുറച്ച് വളര്‍ന്നപ്പോള്‍ അമ്മവന്റെ കടയില്‍ ചെന്നിരിക്കും. ഉത്സവ സമയത്ത് കടയില്‍ തിരക്കായിരിക്കും. അവിടെ നിന്ന് കാഴ്ച വരവ് കാണാന്‍ എളുപ്പമാണ്. രാത്രി അടുത്ത ഒരു ബില്‍ഡിങ്ങിന്റെ മുകളില്‍ കയറി കരിമരുന്നു പ്രയോഗം കാണും. അതു കഴിഞ്ഞാല്‍ അവിടെ മൊത്തം ഗതാഗത കുരുക്കായിരിക്കും. ആ റൂട്ടില്‍ ഓടുന്ന ബസ്സുകളൊക്കെ അവിടെ റെഡിയായാരിക്കും. കൂടാതെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ബസ്സുകളും അവിടെ ഉണ്ടാകും. ബസ്സിന്‍ പുറത്ത് തൂങ്ങിയും, പുറത്ത് മുകളില്‍ കയറിയുമൊക്കെ  ആയിരിക്കും ആളുകള്‍ പോകുന്നത്.

ചെറുകുന്നിലെ ടൌണ്‍ ആയ കതിരുവെക്കും തറക്കാണ് (തറ എന്ന് ചുരുക്കി പറയും) അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം. ചെറുകുന്നു പഞ്ചായത്തില്‍ തന്നെ ഉള്ള എന്റെ ഗ്രാമത്തില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ അകലെ.

Tuesday, March 30, 2010

എമര്‍ജന്‍സി ഫണ്ട്

സാമ്പാദ്യം എവിടെ നിക്ഷേപിക്കണം? നിങ്ങളുടെ ആവശ്യമനുസരിച്ചാണ് സാമ്പാദ്യം എവിടെ എങ്ങിനെ എത്ര കാലത്തേക്ക്  (ഹ്രസ്വ-മദ്ധ്യ-ദീര്‍ഘ കാലം) നിക്ഷേപിക്കണം  എന്നൊക്കെ തീരുമാനിക്കേണ്ടത്.

ആദ്യം വേണ്ടത് ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുക എന്നതാണ്. ഇത് സാധാരണയായി 4-6 മാസത്തെ നിങ്ങളുടെ ജീവിത ചിലവിന് തുല്ല്യമായ സംഖ്യ ആവാം. ഉദാഹരണത്തിന്‍ നിങ്ങളുടെ ഒഴിവാക്കാന്‍ പറ്റാത്ത ക്യാഷ് ചിലവ് ഒരു മാസം 1,000 ദിര്‍ഹംസ് ആണെങ്കില്‍ 4,000-6,000 ദിര്‍ഹംസ് എമര്‍ജന്‍സി കരുതല്‍ ധനമായി സ്വരൂപിക്കണം. ഇതും ഓരോ വ്യക്തിയുടേയും ജീവിതാവശ്യത്തിനനുസരിച്ച് വ്യത്യാസപ്പെടും. നിങ്ങളുടെ ജോലി നഷറ്റപ്പെടുന്ന അവസ്ഥയില്‍ എത്ര മാസം കൊണ്ട് മറ്റൊരു ജോലി അല്ലെങ്കില്‍ വരുമാന സ്രോതസ്സ് കണ്ടെത്താന്‍ കഴിയും എന്നാണ്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. അസുഖമോ മറ്റ് അപ്രതീക്ഷിതമായ ആവശ്യങ്ങളോ വരുമ്പോള്‍ ഈ എമര്‍ജന്‍സി ഫണ്ട് ഉപയോഗപ്പെടും. ഈ ഫണ്ട് ബാങ്ക് സേവിങ്ങ്സ് അക്കൌണ്ടിലോ എളുപ്പത്തില്‍ ക്യാഷാക്കി മാറ്റാന്‍ പറ്റുന്ന മാര്‍ഗങ്ങളിലോ നിക്ഷെപിക്കണം. യു. എ. ഇ-യില്‍ ഉള്ളവറ്ക്ക് എളുപ്പത്തില്‍ ക്യാഷാക്കി മാറ്റാവുന്നതും ന്യാമായ ലാഭവും നല്‍കുന്ന നാഷണല്‍ ബോണ്ട്സ് ഒരു നല്ല മാര്‍ഗമാണ്.

പിന്നെ വേണ്ടത് ഭാവിയില്‍ ഒന്നിച്ച് വലിയ സംഖ്യ വേണ്ടി വരുന്ന ആവശ്യങ്ങള്‍ക്കാണ്. ഉദാഹരണത്തിന്‍ വിവാഹം, സ്വന്താമായി ഒരു വീട്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, പിന്നെ റിട്ടയര്‍മെന്റ്റിന്‍ ശേഷമുള്ള വിശ്രമ ജീവിതം അങ്ങിനെ നിങ്ങള്‍ സെറ്റ് ചെയ്യുന്ന നിങ്ങളുടെ ലൈഫ് ഗോള്‍സ്. അവ ഓരോന്നും കടബാദ്ധ്യതകളൊന്നും വരുത്താതെ നേടിയെടുക്കാന്‍ ചിട്ടയായ സാമ്പാദ്യം നീക്കിവെക്കുന്നതിലൂടെയും ആസൂത്രിതമായി നിക്ഷേപിക്കുന്നതിലൂടെയും സാധിക്കും. എത്രയും വേഗം നിക്ഷേപിച്ച് തുടങ്ങിയാല്‍ അത്രയും ആയാസ രഹിതമായിരിക്കും കാര്യങ്ങള്‍. ഇത്തരം ആവശ്യങ്ങള്‍കായുള്ള മദ്ധ്യകാല-ദീര്‍ഘകാല നിക്ഷെപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട്‍.

നിര്‍ബന്ധ സാമ്പാദ്യം ഒരു ശീലമാക്കുക

ജോലി ചെയ്യുന്നത് കാശുണ്ടാക്കാനാണെന്ന് ആരും പറയും. കാശുണ്ടാക്കുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ ജീവിക്കാനാണെന്നും പറയാം. സ്വന്തം ജീവിതവും കുടുമ്പക്കാരുടെ ജീവിതവും അതില്‍ പെടുന്നു. ജീവനുള്ള കാലത്തോളം ജീവിക്കണം, എന്നാല്‍ ജീവനുള്ള കാലത്തോളം ജോലി ചെയ്യാന്‍ പറ്റുമെന്ന് ഗ്യാരണ്ടിയില്ല. അപ്പോള്‍ ഇന്നത്തെ വരുമാനത്തില്‍ നിന്ന് ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും താമസത്തിനും വിനോദത്തിനും ചിലവഴിക്കുന്നത് പോലെ ഒരു ഭാഗം സാമ്പാദ്യമായി മാറ്റിവെക്കേണ്ടത് അനിവാര്യമാണ്. ഒന്നും ബാക്കിയാകുന്നില സേവ് ചെയ്യാന്‍ എന്ന് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. പക്ഷെ ജീവിതം വരവിനനുസരിച്ച് ക്രമപ്പെടുത്തുന്നതിലാണ് നമ്മുടെ കഴിവിരിക്കുന്നത്. മാസത്തില്‍ വാടക കൊടുക്കുന്നത് പോലെ, ഭക്ഷണത്തിനും മറ്റു സാധനങ്ങള്‍ക്കും ചിലവഴിക്കുന്നത് പോലെ ഒരു സംഖ്യ സാമ്പാദ്യത്തിനും മാറ്റിവെക്കുക. അതു ഒരു ഒഴിച്കുകൂടാനാകാത്ത ചിലവായി കരുതുക. ഏറ്റവും ചുരുങ്ങിയത് ശമ്പളത്തിന്റെ 10% നിര്‍ബന്ധ സാമ്പാദ്യമായി മാറ്റിവെക്കണം.

ഉദാഹരണത്തിന് ഒരാളുടെ ശമ്പളം 2000 ദിര്‍ഹംസ് ആണെന്നിരിക്കട്ടെ. ശമ്പളം കിട്ടുമ്പോള്‍ തന്നെ 200 ദിര്‍ഹംസ് നിക്ഷേപത്തിനായി മാറ്റിവെക്കുക. തന്റെ ശമ്പളം 1800 ദിര്‍ഹമാണെന്ന് വിശ്വസിക്കുക. ജീവിത ചിലവിനു പുറമേ തന്റെ ചുമലിലുള്ള മറ്റു ഉത്തരവാദിത്തങ്ങളും, സാമ്പത്തിക ബാധ്യതകളും മറ്റും ഒരാള്‍ക്ക് ബാക്കിയാക്കാന്‍ പറ്റുന്ന തുകയുടെ തോതിന്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താം. പക്ഷെ ചുരുങ്ങിയത് പത്ത് ശതമാനം എന്നത് ഒരു നിര്‍ബന്ധ ചിലവായി കരുതി മാറ്റിവെക്കുന്നത് ഒരു ശീലമാക്കുക.

കാശ് കയ്യില്‍ വെച്ചാല്‍ ചിലവഴിച്ച് പോകുക എന്നത് പലരുടേയും ഒരു സ്വഭാവമാണ്. അങ്ങിനെയുള്ളവറ് സാമ്പാദ്യത്തിനായി മാറ്റിവെച്ച തുക എത്രയും വേഗം കയ്യില്‍ നിന്നും മാറ്റി എവിടെയെങ്കിലും നിക്ഷേപിക്കാനുള്ള ഒരു പദ്ധതി ഉണ്ടാകണം. ചെറിയ തുകയാകുമ്പോള്‍ നിക്ഷേപാവസരങ്ങള്‍ കുറവായിരിക്കും. അപ്പോള്‍ അതു ബാങ്കിലെ സേവിങ്സ് അക്കൌണ്ടിലോ മറ്റോ ശേഖരിക്കുകയും പിന്നിട് ഉചിതമായ തുകയാകുമ്പോള്‍ മറ്റ് മദ്ധ്യകാല-ദീര്‍ഘകാല മര്‍ഗങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യാവുന്നതാണ്. യു.എ.ഇ-യില്‍ ഉള്ളവറ്ക്ക് ഇങ്ങിനെ ഇടത്താവളമായി വെക്കാന്‍ പറ്റിയ ഒരു നിക്ഷെപ പദ്ധതിയാണ്‍ നാഷണല്‍ ബോണ്ട്സ്.

ഉയര്‍ന്ന പലിശ നല്കേണ്ടിവരുന്ന ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സോ സ്വകാര്യ പണമിടപാട്കാരില്‍നിന്നുള്ള കടമോ ഉണ്ടെങ്കില്‍ ഈ പറഞ്ഞ നിറ്ബന്ധ സാമ്പാദ്യവും ഇത് അടച്ച് തീറ്ക്കാന്‍ ഉപയോഗിക്കണം. അതു വഴി ലാഭിക്കുന്ന പലിശ അതു നിക്ഷെപിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ വലുതായിരിക്കും. ഒരു രൂപ ചിലവ് കുറഞ്ഞ് കിട്ടിയാല്‍ അത് ഒരു രൂപയുടെ വരുമാനം പോലെയാണ്.

Tuesday, February 9, 2010

അധ്യാപകന്‍ മുടക്കിയ പഠനം

എസ് എസ് എല്‍ സി ഫസ്റ്റ് ക്ലാസില്‍ പാസായി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ വിഷയം കണക്ക്. ഇനിയിപ്പോള്‍ പ്രി-ഡിഗ്രി. നാല് ഗ്രൂപ്പുകളാണ്. ആദ്യ ഓപ്ഷന്‍ ഫസ്റ്റ് ഗ്രൂപ്പ്. പിന്നെ സെകണ്ട്. മൂന്നും കിട്ടാത്തവന്‍ ഫോര്‍ത്ത്. അതാണ്‌ ഞങ്ങളുടെ നാട്ടു നടപ്പ്. കണക്കില്‍ ടോപ്പ് മാര്‍ക്ക് കിട്ടിയതിനാല്‍ ഫസ്റ്റ് ഗ്രൂപ്പ് എന്ന് കണക്കു മാഷിന്റെ ന്യായം. ഫസ്റ്റ് ക്ലാസ് കിട്ടിയതിനാല്‍ ഫസ്റ്റു ഗ്രൂപ്പെന്നു നാട്ടുകാരുടെ ന്യായം.


ഏതായാലും തളിപ്പറമ്പ് സര്‍ സയ്യിദ്, കണ്ണൂര്‍ എസ് എന്‍ , പയ്യന്നൂര്‍ കോളേജ് - എല്ലായിടത്തും കൊടുത്തു അപേക്ഷകള്‍. അങ്ങിനെ ഫസ്റ്റ് ഗൂപ്പിന്‍ ഓഫര്‍ കിട്ടിയത് സര്‍ സയ്യിദില്‍ നിന്നു. പുതിയ പ്രതീക്ഷകളുമായി ഒരു പുതിയ ലോകത്തിലേക്ക്. നിഷ്കളങ്ങമായ സ്കൂള്‍ ജീവിതം വിട്ടു, അത്രയൊന്നും നല്ലതു പറഞ്ഞു കേട്ടിട്ടില്ലാത്ത കോളേജ് ജീവിതത്തിലെക്ക്.

10 വര്‍ഷം  നാട്ടിന്‍ പുറത്തെ മലയാളം മീഡിയത്തില്‍, ഇനി ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം ആണ്.  അതു തന്നെയായിരുന്നു എന്റെ പ്രശ്നവും. കണക്കിലെ സൂത്രവാക്യങ്ങളും, സാങ്കേതിക പദങ്ങളും എല്ലാം ഇനി ഇംഗ്ലീഷില്‍, പടച്ചോനേ, എനിക്ക് ഒരു എ.ബി.സി.ഡി യും മനസ്സിലാകുന്നില്ല. സത്യം പറഞ്ഞാല്‍ ഒരു ഭീമാകാരനായ മാത്-സ് ലക്ചറര്‍ - ഭയാനകമായ ഉയരവും, ശബ്ദവും - ഒരു ദാക്ഷിണ്യവും കാട്ടിയില്ല. പുതിയ അന്തരീക്ഷവും പുതിയ മീഡിയവും - ഒന്നും അദ്ധേഹം പരിഗണിച്ചില്ല. ഇമ്പൊസിഷനായിരുന്നു ഒരു പ്രധാന ശിക്ഷാ വിധി. പ്രാക്റ്റിക്കലി ഇമ്പോസിബള്‍ അത്രയും എണ്ണം. വൈകിട്ട് വൈകി വീട്ടില്‍ എത്തി പിറ്റേന്ന് രാവിലെ വീണ്ടും ഇറങ്ങണ്ടേ. അങ്ങിനെ പയ്യെ പയ്യെ ക്ലാസ് കട്ട് ചെയ്ത് തുടങ്ങി. അതു അവസാ‍നം ഒരു നാട് വിടലില്‍ കലാശിച്ചു.